Wednesday, December 28, 2011

പ്രണയം - ഒരു നിര്‍വചനം

മടുത്തു തുടങ്ങിയ മനീഷയില്‍ നിന്നും,
ശല്യപ്പെടുത്തിയ ചിന്താ ചക്രവാളങ്ങളില്‍ നിന്നും,
ഒരു മടക്കയാത്രക്കായി തുടങ്ങിയ തപസിന്
അന്ത്യമായി !


കമിതാവിന്റെ തീരാ വ്യഥയായ,
കാല്പനികതയുടെ തന്മയീഭാവമായ ,
ചിരായുവായ ഒന്നാണിക്കുറി എന്റെ വിഷയം,
അതേ, അത് പ്രണയം തന്നെ!


വിശദീകരണങ്ങള്‍ക്കോ വിവഷകള്‍ക്കോ,
വിചാരങ്ങള്‍ക്ക്‌ പോലുമോ
പിടികൊടുക്കാത്ത പ്രണയത്തെ,
സ്വന്തമായ രീതിയില്‍ നിര്‍വചിക്കുവാന്‍
ഈയുള്ളവന്‍ നടത്തുന്ന സാഹസം!


പ്രണയം!


അത് തോരാത്ത മഴയത്ത്,
ഹൃദ്യമായ തണുപ്പിനായുള്ള
കാത്തിരുപ്പ് പോലെയാണ്!


ചക്രവാള ചുവപ്പിന്റെ പൊന്പ്രഭയില്‍
നാം തിരയുന്ന മഴവില്ലിന്റെ
എട്ടാമത്തെ നിറമാണ് പ്രണയം!


വിഷാദം പാകിയ ചിന്താ പാതയില്‍
ശുഭപ്രതീക്ഷയോടെയുള്ള
കാത്തിരിപ്പിന്റെ പേരാണ് പ്രണയമെന്ന്!


അതോ,
കാഴ്ചകളുടെ ആപേക്ഷികതകളിലൂടെയുള്ള,
വീണ്ടുവിചാരമില്ലാതെയുള്ള യാത്രകള്‍ക്കിടയില്‍
നാം അറിയുന്ന, നമ്മെ അറിയുന്ന,
ഹൃദയ മിടിപ്പുകളുടെ സ്പന്ദന ഭൂമിയാണോ
പ്രണയം?


എനിക്കറിയില്ല! എനിക്കറിയില്ല!
എനിക്കറിയില്ല!

Sunday, August 7, 2011

ശുഭപ്രതീക്ഷയെക്കുറിച്ച്

ഇനി എന്റെ സ്വപ്‌നങ്ങള്‍ 
കരി നിറം വിതറുകില്ല 
അവയ്ക്കിനി സുവര്‍ണ നിറം മാത്രം 

ഇനി എന്റെ ചിന്തകളില്‍ 
വിഷാദം ഭീതി പടര്‍ത്തുകില്ല 
ആഹ്ലാദത്തിന്റെ മാന്ത്രികത്തേരുകള്‍ മാത്രം 

ഇനിയെനിക്ക് കരയാന്‍ 
കാരണങ്ങളില്ല 
ചിരിക്കാനുണ്ടൊത്തിരിയൊത്തിരി!

ഇനിയെന്റെ പ്രഭാതങ്ങള്‍ പൊന്പുലരികള്‍
ഇനിയെന്‍ ഹൃദയവും സ്വപ്ന തീഷ്ണം 

ഇനിയെന്റെ വഴികളില്‍ പുഷ്പാര്‍ച്ചന 
മുകളിലായ് വാനിന്റെ ശുഭ്ര ജ്യോതിസ് 


കദനങ്ങള്‍ വേവിച്ച കഥകളില്ല
കരളുകള്‍ കരയുന്ന വരികളില്ല


കമനി തന്‍ കവിളിലെ കവിത മാത്രം 
കനവുകള്‍ ഉണരുന്ന കവിത മാത്രം 

Saturday, July 23, 2011

എഴുത്തിന്റെ കഥ

പുഷ്പങ്ങളെക്കുറിച്ചും 
സ്വപ്നവാടികളെക്കുറിച്ചും 
എഴുതാന്‍ ഞാന്‍ 
കയ്യിലെടുത്തതെന്‍ പേന!

 ഉള്ളില്‍ തുളുമ്പിയതും 
പുറത്തേക്കൊഴുകിയതും 
ദുഃഖ സ്മൃതികള്‍!

നിറ പൌര്‍ണമിക്ക് പകരം 
അമാവാസി!

കറുത്ത സ്വപ്നങ്ങളുടെയും 
നിറം കെട്ട സങ്കല്പങ്ങളുടെയും 
കാവലാളായി ഞാന്‍!

കവിതയെഴുതാമെന്ന വ്യാമോഹവുമായി 
കുത്തിക്കുറിച്ചതത്രയും 
കെട്ടുകഥകള്‍!

വായനക്കാര്‍ പിന്തിരിയുന്നത് 
ഞാന്‍ കണ്ടു!

അനേകായിരം ദുഖങ്ങളുമായി
വരുന്നവരാണ് അവര്‍!

ചിരിക്കുവാനും സമാശ്വസിപ്പിക്കപ്പെടുവാനും 
ആയിട്ടാണ് അവര്‍ വരുക!

കണ്ണീരും വിഷാദവും മാത്രമേ 
നല്കാനെനിക്കുള്ളൂവെങ്കില്‍,
ആരീ വെറും ജല്പനങ്ങള്‍ക്ക് 
ചെവി കൊടുക്കുന്നു ?

Monday, July 18, 2011

ഒരു സന്ദേഹിയുടെ ആത്മഗതം

കുറച്ചു കാലം മുന്‍പ് വരെ 
ഞാന്‍ എഴുതി, 
വിഷാദം നിറഞ്ഞ വീഥികളിലൂടെ 
നടക്കുന്നതിനെക്കുറിച്ചോ,
സന്ധ്യാ നേരങ്ങളിലെ 
തീഷ്ണ വര്‍ണങ്ങളെ കുറിച്ചോ,
ഇനി അതുമല്ലെങ്കില്‍ 
തണുത്ത ഹിമാംശുക്കളില്‍ 
കൂട് കൂട്ടിയ 
എന്റെ സങ്കല്‍പ്പങ്ങളെ കുറിച്ചോ,
ആയിരുന്നു അവയേറെയും.

പിന്നീട് ഞാന്‍ ആഹ്ലാദത്തെ കുറിച്ച് 
വാചാലനായി.
പ്രണയ ദിനങ്ങള്‍ വരുവാന്‍ കാത്തിരുന്നു ,
എന്റെ ഇല്ലാത്ത പ്രണയത്തെക്കുറിച്ച്
എഴുതുവാന്‍.
സര്‍വകലാശാല വളപ്പിനുള്ളിലെ 
പൂമരങ്ങളോട് തോന്നിയ പ്രണയത്തെക്കുറിച്ച് 
ഞാന്‍ പറഞ്ഞു കഴിഞ്ഞു,
ഒരിക്കലല്ല, പല കുറി.

ഓണത്തലേന്നത്തെ പൂവിളികളെ കുറിച്ചും 
തുഷാരം നറുചിരി തൂകി നിന്ന
പൊന്‍ പുലരികളെ കുറിച്ചും 
നീളെ നീളെ വര്‍ണിക്കുവാന്‍ 
ഋതു സംക്രമങ്ങള്‍ക്കായി 
കാത്തിരിക്കുന്നു,
അത് ആണ്ടു കുമ്പസാരത്തിനുള്ള 
കാത്തിരിപ്പുകള്‍ക്ക് തുല്യം.

വെറുതെ കാത്തിരിക്കുവാനും 
ഒരു നേര്‍ച്ചയെന്ന പോലെ എഴുതുവാനും 
 എന്തിനാ ഒരു ബ്ലോഗ്‌ 
ഇത് ഡിലീറ്റ് ചെയ്തു കൂടെ? 

Monday, February 14, 2011

എന്‍റെ പ്രണയങ്ങള്‍


ഒരു പ്രണയ ദിനം കൂടി...

കടന്നു വന്ന വഴിത്താരകളില്‍
സാക്ഷ്യമായി നിന്ന
മധുരം കിനിഞ്ഞതും വരള്‍ച്ച നിറഞ്ഞതുമായ 
പ്രണയത്തിന്റെ
വിഭിന്ന ഭാഷ്യങ്ങളിലേക്ക്
ഒരു തിരിഞ്ഞു നോട്ടമാകട്ടെ ഇക്കുറി!

എന്നായിരുന്നു ഞാന്‍
ആദ്യമായി പ്രണയിച്ചു തുടങ്ങിയത്..?
ഓര്‍മയില്ല !

ഏതോ ഒരു അവധി ദിനത്തില്‍
കോളേജ് കാമ്പസിന്റെ ഇടനാഴികളിലൂടെ
തൂണുകളോട് സൊറ പറഞ്ഞു നടക്കവേ
ശൂന്യമായ ക്ലാസ് മുറികളില്‍
തിങ്ങി നിറഞ്ഞിരുന്ന
നിശബ്ദതയോട് ആയിരുന്നിരിക്കാം
എനിക്കാദ്യ പ്രണയം തോന്നിയത്..

പിന്നീട്..
യൂണിവേഴ്സിറ്റിയുടെ അകത്തളങ്ങളില്‍ 
തങ്ങിനിന്നിരുന്ന വരണ്ട വായുവിനെ 
സുഗന്ധപൂരിതമാക്കിക്കൊണ്ട് 
പാതയോരങ്ങളില്‍ അങ്ങുമിങ്ങും 
പൂക്കള്‍ വിതറി നിന്നിരുന്ന 
പൂമരങ്ങളോട് 
എപ്പോഴോ എനിക്ക് പ്രണയം തോന്നി തുടങ്ങി..

ലൈബ്രറിയുടെ നീണ്ട ഇടനാഴികളിലൂടെ 
വിക്ടോറിയന്‍ കഥകളെയും, 
സ്വപ്‌നങ്ങള്‍ നീണ്ടു പരന്നു കിടന്നിരുന്ന 
വിഭ്രമാത്മക സാഹിത്യത്തെയും
ഷെയിക്സ്പിയറിനെയും എം ടിയെയും ബഷീറിനെയും 
പടിഞ്ഞാറന്‍ അപസര്‍പ്പക കഥാപാത്രങ്ങളെയും 
ഓ എന്‍ വിയേയും പിന്നെ യതിയേയും 
തേടി നടന്നപ്പോള്‍ 
പൊടി നിറഞ്ഞ പുസ്തകങ്ങളില്‍ നിന്നുമുയര്‍ന്ന
പഴമയുടെ ഗന്ധത്തെയും ഞാന്‍ അറിയാതെ പ്രേമിച്ചു...

പരീക്ഷഹാളുകളില്‍  കട്ടപിടിച്ചു നിന്നിരുന്ന  
തെല്ലു ഭീതി നിറഞ്ഞ 
കടലാസുകളുടെ കിലുകിലാരവവുമായും  
കുശുകുശുപ്പുകളുമായും
 എന്നേ പ്രണയത്തില്‍ ഞാന്‍ വീണു കഴിഞ്ഞിരുന്നുവെന്ന്  
പിന്നീടെപ്പോഴോ മാത്രമായിരുന്നു 
ഞാന്‍ മനസ്സിലാക്കിയത്...

ഓഫീസ് മുറികളുടെ ഡെഡ് ലൈനുകള്‍ക്ക് മുന്‍പ് 
സമ്മര്‍ദ്ദം നിറഞ്ഞ അവസാന നിമിഷങ്ങളിലെ 
കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ 
ജനല്‍ വഴി കടന്നെത്തിയ 
വരണ്ട കാറ്റുമായി എങ്ങനെയാണ് 
ഞാന്‍ പ്രണയത്തിലായത് എന്ന് 
ഇന്നും അദ്ഭുതത്തോടെ ഓര്‍മ്മിക്കുന്നു....

അക്ഷമ നിറഞ്ഞ കാത്തുനില്‍പ്പുകളെയും 
ജീവിത യാഥാര്‍ത്യങ്ങളുടെ തിരിച്ചറിവിന്റെ
 സൗന്ദര്യത്തെയും 
ആത്മാര്‍ഥമായി ഞാന്‍ സ്നേഹിച്ചു..

പള്ളിമണികള്‍ക്കുമുണ്ടായിരുന്നു സൗന്ദര്യം!
വെയില്‍ നിറഞ്ഞ ദിനങ്ങളിലെ 
മടുപ്പിക്കുന്ന യാത്രകളെയും 
മഴപിടിച്ച സായന്തനങ്ങളില്‍ 
കുളിരണിയിക്കുന്ന മഴത്തുള്ളികളുടെ 
 മൃദുഗാന വീചികളെയും 
ഞാന്‍ അറിയാതെ പ്രേമിച്ചു പോയി..

അങ്ങനെയങ്ങനെ ഒരുപാടുണ്ടായിരുന്നു 
എനിക്ക് പ്രണയങ്ങള്‍...

പക്ഷെ,
ഇന്നും തടസ്സമില്ലാതെ തുടരുന്ന 
ഒന്നേയുള്ളൂ...
ഓര്‍മകളുമായുള്ള  പ്രണയം!


(ഈ കവിത ഞാന്‍ ചൊല്ലുവാന്‍ ശ്രമിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് താഴെ കേള്‍ക്കാവുന്നതാണ്.)