Saturday, September 21, 2013

പ്രണയത്തിന്റെ നാല് ദിനങ്ങൾ

ഒന്നാം ദിവസം

ഒരിക്കൽ നീ വന്നു 
ഒരു പ്രഭാതത്തിൽ _
ഉറവ വറ്റിയ എന്റെ കാവ്യ ഭാവനകൾക്കും 
ഉറക്കം തൂങ്ങിയ കണ്ണുകൾക്കും  മുന്പിലായി
മഞ്ഞിൻ  മേലാപ്പ് പോലെ നീ നിന്നു.
എന്റെ ഉള്ളിൽ ചത്തൊടുങ്ങിക്കൊണ്ടിരുന്ന പ്രണയത്തിന്റെ അനുരണനങ്ങൾക്ക് നീ പുതുജീവൻ പകർന്നു..
ഹൃദയത്തിന്റെ ഉള്ളറകളിലെ,
ചിലന്തി വല കെട്ടിയ ജനാലയഴികളിൽ നിന്നും
പ്രണയത്തിന്റെ അവശേഷിപ്പുകളെ നീ കണ്ടെടുത്തു..

വരണ്ട ഋതുക്കൾക്ക് സമാപ്തിയായി!
ഇനി എന്നും വസന്തം!

രണ്ടാം ദിവസം

ഉറങ്ങുമ്പോൾ ഞാൻ നിന്റെ കണ്ണുകളെ സ്വപ്നം കാണുന്നു.

ഉറക്കമെഴുന്നേൽക്കുമ്പോൾ, നിന്റെ മുഖം, എന്റെ മുൻപിൽ ചിത്രമായ്‌ തെളിയുന്നു,
കണ്ണുകൾ ഒന്ന് ചിമ്മി അടച്ചാൽ നീ കണ്മുൻപിൽ വന്നു മന്ദഹസിക്കുന്നു.
 അപ്പോൾ,  നിന്റെ ശബ്ദം എന്റെ കാതുകളിൽ ഇമ്പമായി നിറയുന്നു.
നിന്റെ സുഗന്ധം, എനിക്കു ശ്വസിച്ചെടുക്കാൻ കഴിയുന്നു.
നിന്റെ സ്പർശനം, ഓരോ അണുവിലും ഞാൻ തൊട്ടറിയുന്നു.
കണ്ണുകൾ തുറക്കുമ്പോഴൊ, 
നീ പൊയ് മറയുന്നു.
നിന്നെക്കുറിച്ചുള്ള    സുഗന്ധവാഹികളായ ഓർമകൾ മാത്രം വിഷാദം പൊഴിച്ച് കൊണ്ട് നില്ക്കുന്നു.
എന്റെ പ്രിയേ, നീ എന്തിനാണ് എന്നെ ഇങ്ങനെ അസ്വസ്ഥനാക്കുന്നത്?

മൂന്നാം ദിവസം 

എഴുതട്ടെ ഞാൻ ഒരിക്കൽക്കൂടി?

എന്റെ പ്രണയിനിയെക്കുറിച്ച്!
അവൾ തിരിച്ച് തരാതെ
പുറം കാൽ കൊണ്ട് ചവിട്ടിത്തെറിപ്പിച്ച
എന്റെ നഷ്ട പ്രണയത്തെക്കുറിച്ച്?

നിന്റെ പ്ലാസ്റ്റിക്ക്  ഷൂവിന്റെ
മുനയുള്ള വക്കിനാൽ ചവിട്ടേറ്റ്
എന്റെ ഹൃദയം നീറുന്ന നീറ്റലിനെക്കുറിച്ച് ?
എന്റെ പ്രണയത്തെ നീ പരിഹാസപൂർവ്വം നിഷേധിച്ചു!
വേദനയോടെ എന്റെ ഹ്രുദയം
നിന്റെ പരിഹാസത്തിനുമുൻപിൽ 
ചത്തു വീണു.

നിന്റെ ക്രൗര്യം എന്നെ നിശബ്ദനാക്കിക്കളഞ്ഞു!
മനംമയക്കുന്ന പുഞ്ചിരികൾ എന്നിലേക്കെറിഞ്ഞ് 
എന്റെ ഹൃദയത്തെ നീ തടവിലാക്കി!
എന്നെ കാര്ന്നു തിന്ന സ്നേഹരാഹിത്യത്തിന്റെ സീമയിലേക്കു 
പ്രണയവും പുഞ്ചിരിയുമായാണ്‌ നീ വന്നത്!
നീ നെയ്ത മുള്ളുകൾ നിറഞ്ഞ വലയിൽ കിടന്നു 
എന്റെ ഹൃദയം വേദനിച്ച് നുറുങ്ങി.
രക്തം ചുവന്ന മുറിവുകളിൽ 
പുണ്ണുകൾ പടർന്ന് കയറി!
വേദനിച്ചു കരയുന്ന എന്റെ ഹൃദയത്തിനു നേരെ 
നീ സ്നേഹത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു!
ഒരു ചിരിയോ, നോട്ടമോ സമ്മാനിക്കാതെ 
നീ നിന്റേതായ ഇഷ്ടങ്ങളിലേക്കു വലതുകാൽ വച്ചു കയറി!

നാലാം ദിവസം 

എവിടെ എന്റെ  സ്നേഹിത എന്ന ചോദ്യത്തിനു മുന്നില് 
എനിക്കുത്തരം മുട്ടി !
ആരാണത് എന്ന് ഞാൻ മറുചോദ്യം ചോദിച്ചു !
അതൊരു കള്ളമായിരുന്നു !
അവളെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ 
മരിച്ചെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.
ആ ചിന്തകള് എന്നെ ശ്വാസം മുട്ടിച്ചു.
എന്റെ ഉണങ്ങി വരണ്ട ഹൃദയത്തിന്റെ 
മാറാല പിടിച്ച കോണുകളിൽ പക്ഷെ ഇന്നും ഞാൻ പരതാറുണ്ട്.
അവിടെ ഒരു ചിത കത്തുന്നു.
അവളുടെ ഓർമകളുടെ ചിത!
പൊടിപിടിച്ച ജനാലപ്പഴുതുകളിലൂടെ അതിന്റെ പുക 
മൂക്കിലേക്കടിക്കുമ്പോൾ ഞാൻ തിരിഞ്ഞു നടക്കും.
നഷ്ടപ്രണയത്തിന്റെ ഓർമകളോട് 
വിട പറയാൻ മനസ്സില്ലാതെ, എന്നും!

Tomz

Thursday, February 14, 2013

ഹാപ്പി വാലന്റൈന്‍!!!!!..

ഇതൊരു ചടങ്ങോ, കടമയോ നിയോഗമോ ആവാം!

ചിലപ്പോൾ ഉച്ചക്കിറുക്കുമായേക്കാം!

എല്ലാ പ്രണയ ദിനങ്ങളിലും,

പ്രണയ കൽപ്പനകളുടെ,

മധുരവും നിശ്വാസ നിബിഡവുമായ സ്മ്രുതി സങ്കല്പങ്ങളാൽ, 

എന്റെ എഴുത്തിടങ്ങൾ ഞാൻ കുത്തിക്കുറിക്കാറുണ്ട്!

ചിലപ്പോൾ വേദനയും, 

ചിലപ്പോൾ പുഞ്ചിരികളും പെയ്തൊഴിഞ്ഞു,

ധാരധാരയായി!

ഓർമകൾ ദീർഘനിശ്വാസങ്ങൾക്കു

കളം വരച്ചു!

പിന്നെന്തുണ്ടായി?

അപ്പോഴത്തേക്കും വാലന്റൈൻ കഴിഞ്ഞിരുന്നു!